Wednesday, January 16, 2013

അപ്പു 'വിവേക് നായര്‍ ' ആയ ദിവസം....


സാഹിത്യം പ്രചാരവേല ആയിരിക്കരുതെന്നു വിശ്വസിക്കുന്ന കൂട്ടത്തിലാണ് ഞാനും ... എങ്കിലും ചില സാമൂഹ്യ യാഥാര്‍ത്യങ്ങളെ പ്രതിഫലിക്കാതെ, ചില മാറ്റങ്ങള്‍ എങ്കിലും ആഗ്രഹിക്കാതെ നമുക്കൊന്നും എഴുതാന്‍ പറ്റില്ലല്ലോ....



                                   അപ്പു 'വിവേക് നായര്‍ ' ആയ ദിവസം....



ഗോപാലകൃഷ്ണന്‍ നായര്‍ അപ്പുവിനെ സ്കൂളില്‍ ചേര്‍ക്കാന്‍ പോകുന്ന വഴി രാജന്‍ മാഷടെ വീട്ടിലും ഒന്ന് കേറി... മാഷിന്റെ മകന്‍ വിനുവും അപ്പൂന്റെ അതേ പ്രായമാണ്... കളിക്കൂട്ടുകാര്‍. ഏത്  കുസൃതി ആണെങ്കിലും രണ്ടു പേരും ഒരുമിച്ചാണ്.. നാട്ടുകാരൊക്കെ ഇവരെ ജമ്പനും തുമ്പനും എന്നാണു വിളിച്ചിരുന്നത്.. ജമ്പന്‍ ആര് തുമ്പന്‍ ആര് എന്നാ വഴക്ക് ഇത് വരെ തീര്‍ന്നില്ലെങ്കിലും ആ വിളി രണ്ടു പേര്‍ക്കും ഇഷ്ടമായിരുന്നു....



" മാഷേ ഇതുവരെ റെഡി ആയില്ലേ...? ഇനീം വൈക്യാല് സ്കൂളില് തെരക്കാകും... ഇപ്പൊ ഏറങ്യാലു അഡ്മിഷന്‍ കഴിഞ്ഞു പിള്ളേരെ സ്കൂള് മുഴുവന്‍ നടന്നു കാണിക്കാന്‍ നേരം കിട്ടും... "

" ആ പോകാമെടോ ... 9ന്റെ ' സംഗീത ' വരാന്‍ 8:45നു പോയി നിന്നിട്ട് കാര്യമില്ലല്ലോ.. എന്തായാലും ഇറങ്ങാം... ഞങ്ങള്‍ ആയിട്ട് വൈകിക്കണില്ല "

അപ്പൂനെ കണ്ടതും വിനോദിന് ഉത്സാഹമായി... (വിനോദ്- വിനുവിന്റെ സ്കൂളില്‍ ഇടാനുള്ള പേര്... ഈ പേര് കേട്ടതും 'വി ' യില്‍ തുടങ്ങുന്ന പേര് തന്നെ തനിക്കും വേണമെന്ന് അപ്പു... 'വിഡ്ഢിക്കുശമാണ്ടം ' എന്നായാലോ എന്ന് ചേച്ചി രാധിക.. അത്രക്കും വേണ്ട മൂന്നക്ഷരം ഉള്ളത് മതീന്ന് വീണ്ടും അപ്പു... അങ്ങനെയാണ് അവസാനം വിവേകില്‍ എത്തിച്ചേര്‍ന്നത്..)



അങ്ങനെ വിനോദും  വിവേകും കൈകള്‍ കോര്‍ത്ത് തലേ ദിവസം വിനോദ് കരഞ്ഞൊപ്പിച്ച ഡയറി മില്‍ക്കും  പങ്കു വെച്ച് ബസ് സ്റ്റൊപിലൊട്ടു  ഓടിച്ചാടി പോയി...

മാഷും ഗോപാലന്‍ നായരും ഇന്ഫ്ലെഷനും സിറിയന്‍ യുദ്ധവും കൊറിച്ചു കൊണ്ട് പിന്നാലെയും..

സംഗീത കൃത്യസമയത് തന്നെ എത്തി., സ്കൂളിലം നേരത്തെ എത്തി...ആരും വന്നു തുടങ്ങിയിട്ടില്ല, ഹെഡ് മാസ്ടരുടെ  റൂം തുറന്നിട്ടും ഉണ്ട്.. ഗോപാലന്‍ നായരും രാജന്‍ മാഷും ഒരു ചിരി കൊണ്ട് പരസ്പരം അഭിനന്ദിച്ചു.. കേന്ദ്രകഥാപാത്രങ്ങള്‍ ആയ അപ്പുവും വിനുവും ആകട്ടെ ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്നവണ്ണം അപ്പുവിന്റെ പുതിയ കുപ്പായത്തില്‍ അനാവശ്യമെന്ന് അവര്‍ക്ക് തോന്നിയ ഒരു ബട്ടന്‍ പൊട്ടിക്കാനുള്ള ശ്രമത്തിലായിരുന്നു...



രാജന്‍ മാഷെ കണ്ടതും ഹെഡ് മാസ്റെര്‍  ഗംഗാധരന്റെ സ്വതവേ പ്രസന്നമായ മുഖം കൂടുതല്‍ വിടര്‍ന്നു...

"ഓ  രാജന്റെ മോനേം എനിക്ക് പഠിപ്പിക്കാന്‍ പറ്റും എന്ന് വിചാരിച്ചില്ല..."

"ആഹാ...അപ്പൊ ഹെഡ് മാഷാനല്ലെ ഇപ്പൊ ഒന്നാം ക്ലാസ്സില്‍ പഠിപ്പിക്കുന്നെ?" :P



"താന്‍ ഒന്ന് പോടോ... ക്ലാസിലിരുന്നാലെ  കുട്ടികളെ പഠിപ്പിക്കാന്‍ പറ്റൂ എന്നുണ്ടോ? അവര്‍ വീട് വിട്ടിറങ്ങിയാല്‍ തന്നെ പുതിയതോരോന്നു പഠിച്ചു തുടങ്ങും.... മറ്റുള്ളവരോട് പെരുമാറാന്‍.. ഒരു സമൂഹത്തില്‍ ജീവിക്കാന്‍..." (ഓപറേഷന്‍ ബട്ടന്‍ സ്ടാരിന്റെ അവസാന ഘട്ടത്തിലായതുകൊണ്ട് മുഖ്യ താരങ്ങള്‍ക്ക് ശ്രദ്ധിക്കാന്‍ പറ്റിയില്ല..)

"എന്റെ ഗംഗാരന്‍ മാഷേ  ഞാന്‍ ഒരു തമാശ പറഞ്ഞതല്ലേ... വേഗം പരിപാടി തീര്‍ക്കാം.."

"അതെന്താ രാജാ...തനിക്കും തുടങ്ങ്യോ രാഹൂന്റെം കേതൂന്റെം ഒക്കെ അസ്കിത..?"

"ഹഹ.. അതല്ല മാഷേ .. പെട്ടെന്ന് തീര്‍ത്താല്‍ സ്കൂള്‍ ഒക്കെ ഒന്ന് ചുറ്റിക്കാണിക്കലോ "

"ആ ശെരി ശെരി... ഇതൊന്നു ഫില്‍ ചെയ്തേക്കാം.. എന്താ മോന്റെ പേര്...?"

" വിനോദ്.... വിനോദ് രാജന്ന്നിട്ടോ "

"എന്താ ഗോപാലകൃഷ്ണാ തന്റെ മോന്റെ പേര്?"

"വിവേക്."

"അപോ വിവേക് ഗോപാലക്രിഷ്ണന്ന്നിടാലോ ?"

"അല്ല മാഷേ ... വിവേക് നായര്‍ എന്ന് മതി.."

ഓപറേഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി ഇനി എന്ത് ചെയ്യും എന്ന് ശങ്കിച്ച് നിന്ന അപ്പു പെട്ടെന്നൊരു ചോദ്യം "അതെന്താ അഛാ അങ്ങനെ?"

"ഓ അതോ...അത് മോനെ... അത് നമ്മടെ ജാതിപ്പേര്‍ ആണ്... നമ്മള്‍ ഒക്കെ സാധാരണ അതാണ്‌ ചേര്‍ക്കാര് .."

"അപ്പൊ... വിനൂന്റെ പേരിന്റെ കൂടെ അതില്ലല്ലോ... അവര്‍ക്ക് ജാതി ഇല്ലേ?"

"അങ്ങനെ അല്ല മോനെ... ചെലര് അച്ഛന്റെ പേര് ചേര്‍ക്കും.. ചെലര് ജാതിപ്പേര് ചേര്‍ക്കും.. അത്രേ ഒള്ളൂ "

സംശയം തീരാതെ അപ്പു രാജന്‍ മാഷടെ നേരെ നോക്കി.. "രാജന്‍ മാമനും ജാതിപ്പേര് ഇട്ടാ മതി... "

" അങ്ങനെ അല്ല മോനെ... സാധാരണ ആയിട്ട് ഉയര്‍ന്ന ജാതിയില്‍ ഉള്ളവര്‍ ആണ് ജാതിപ്പേര് ചേര്‍ക്കുന്നത്.. "

ഇത്രേം നേരം ബട്ടന്‍ മൂക്കില്‍ ഇടാന്‍ ശ്രമിച്ചിരുന്ന വിനു അത് താഴെ ഇട്ടിട്ടു ചോദിച്ചു "അപ്പൊ നമ്മള്‍ താണ ജാതി ആണോ അച്ഛാ..?"

ഇതൊക്കെ കേട്ട് നിശബ്ദനായിരുന്നു ഗംഗാധരന്‍ മാഷ്‌ പെട്ടെന്ന് പറഞ്ഞു... "ഞാന്‍ പറഞ്ഞില്ലേ അവര്‍ക്ക് ജീവിതം പഠിക്കാന്‍ ക്ലാസ് മുറികളുടെ ആവശ്യം ഇല്ലാന്ന്... അങ്ങനെ ഒന്നുമില്ല മോനെ... ഈ ലോകത്ത് എല്ലാ മനുഷ്യന്മാരും തുല്യരാണ്... സ്വന്തം കാര്യം നേടാന്‍ വേണ്ടി പണ്ട് ആരൊക്കെയോ പറഞ്ഞു ഉണ്ടാക്കി വെച്ചിരിക്കുന്ന മണ്ടത്തരങ്ങളാണ് ഈ ജാതി ഒക്കെ... അതൊക്കെ ഇപ്പഴും വിശ്വസിക്കുന്നവര്‍ തങ്ങള്‍ മറ്റുള്ളവരിലും മെച്ചപ്പെട്ട ആരോ ആണെന്ന് കാണിക്കാന്‍ വേണ്ടി ഇപ്പഴും  അത് ഉപയോഗിക്കുന്നു... അങ്ങനെ ആണ് ഇപഴും നമ്പൂതിരിമാരും, നായന്മാരും, വര്‍മ്മമാരും ഒക്കെ നമ്മുടെ നാട്ടിലുള്ളത്... തനിക്ക് കീഴിലാണെന്ന് അവര്‍ വിശ്വസിച്ചിരുന്നവരുടെ ജീവിതങ്ങള്‍ ചവിട്ടി അരച്ചിരുന്നു എന്ന ഒരു പാരമ്പര്യം മാത്രമാണ് ഈ ജാതിപ്പെരിനു കൂടെ ഉള്ളതെന്ന് ഈ സുന്ദര വിഡ്ഢികള്‍ അറിയുന്നില്ല..."

ഇതൊന്നും മനസ്സിലാകാതെ വായും പൊളിച്ചിരുന്ന അപ്പുവിനേം വിനൂനേം നോക്കി ഗംഗാധരന്‍ മാഷ്‌ ഒന്നൂടെ പറഞ്ഞു..."കൊരങ്ങന്മാരില്‍ നിന്നാണ് മനുഷ്യന്‍ ഉണ്ടായതെന്ന് കേട്ടിട്ടുണ്ടോ?"

രണ്ടു പേരും ഉണ്ടെന്നു തല കുലുക്കി...

"മനുഷ്യനായപ്പോള്‍ കൊരങ്ങന്റെ വാല് ഇല്ലാണ്ടായി.... നല്ല ബുദ്ധി വളര്‍ച്ച ഇല്ലാത്ത മനുഷ്യര്‍ ഇപ്പഴും ഈ ജാതിപ്പെരെന്ന വാലും കൊണ്ട് നടക്കുന്നു..."

എന്നിട്ട് ഗോപാലന്‍ നായരെ നോക്കി പറഞ്ഞു... "എടോ ... തന്‍റെ അച്ഛന് ഇതൊന്നും അറിയില്ലായിരിക്കാം... അങ്ങനെ ഒരു കാലത്താണ് അദ്ദേഹം ജീവിച്ചിരുന്നത്... അതുകൊണ്ട് തന്നോട് പേര് മാറ്റാന്‍ ഒന്നും ഞാന്‍ പറയില്ല.. എന്നാല്‍ തനിക്കെങ്കിലും ഈ തെറ്റ് ആവര്തിക്കാതിരുന്നൂടെ? "





സുഹൃത്തുക്കളെ..... എനിക്കും ഇത്രയേ പറയാനുള്ളൂ... :)